കണ്ണൂരിൽ എന്നും തിരഞ്ഞെടുപ്പുകാലത്ത് വികസനത്തേക്കാൾ ക്രമസമാധാനത്തെക്കുറിച്ചുതന്നെയാണ് പ്രചാരണം ഉണ്ടാവാറ്. അക്രമരാഷ്ട്രീയം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാക്കി എന്നും യു.ഡി.എഫ്. കൊണ്ടുവരാറുണ്ട്.
ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പുദിനം യു.ഡി.എഫ്.തന്നെ തങ്ങളുടെ ബൂത്ത് ഏജന്‍റുമാരെ സ്വയരക്ഷയ്ക്കായി ഇൻഷുർ ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും ഒരു പാർട്ടി തങ്ങളുടെ ഇത്രയധികം ബൂത്ത് ഏജന്‍റുമാരെ ഇൻഷുർ ചെയ്യുന്നത്. ജില്ലയിലെ 570 ബൂത്ത് ഏജന്‍റുമാരെ ഒരുലക്ഷം രൂപ പ്രീമിയത്തിൽ ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുർ ചെയ്തിരിക്കുന്നത്.
മുൻ തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പാർട്ടി കേന്ദ്രങ്ങളിൽ ബൂത്തിലിരിക്കാൻ യു.ഡി.എഫ്. ഏജന്‍റുമാരെ കിട്ടാനുണ്ടായിരുന്നില്ല. അക്രമഭീഷണിയാണ് ഇതിനുകാരണമെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. അതേസമയം, യു.ഡി.എഫുകാർ ബൂത്തിലിരിക്കുന്നത് തങ്ങൾ ഒരിക്കലും എതിർത്തിട്ടില്ല എന്നാണ് സി.പി.എം. ഭാഷ്യം.
കേന്ദ്രസേനവന്നിട്ടും ബൂത്ത് ഏജന്‍റുമാരെ ഭീഷണിപ്പെടുത്തുന്നതിലും അടിച്ചോടിക്കുക തുടങ്ങിയ അക്രമങ്ങള്‍ നടക്കുന്നതിലും കുറവുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ ഏജന്റുമാരെ ഇൻഷുർ ചെയ്യുന്നത് എന്ന് യുഡിഎഫ് നേതൃത്ത്വം പറഞ്ഞു.