കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേരില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ശോഭന ജോര്‍ജ് പാര്‍ട്ടി വിടുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്‍റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു.
യാതൊരു അംഗീകാരവും തനിക്ക് നല്‍കാത്ത പാർട്ടിയിൽ തുടരാനില്ലെന്നാണ് ശോഭനയുടെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂര്‍ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ശോഭന ജോര്‍ജ് അറിയിച്ചു. ചെങ്ങന്നൂർ വികസന മുന്നണിയെന്ന പ്ലാറ്റ്ഫോമില്‍ വോട്ട് തേടുവാന്‍ തുടങ്ങി. കെട്ടിവയ്ക്കാനുള്ള പണം ഒരു രൂപ വീതം നാട്ടുകാരായ സ്ത്രീകളിൽനിന്ന് വാങ്ങിത്തുടങ്ങി. തന്‍റെ സ്ഥാനാർഥിത്വത്തിൽ നാട്ടിലെ സ്ത്രീകൾക്ക് ഉത്തരവാദിത്തം ഉണ്ടാകട്ടെ എന്നാണ് ശോഭനയുടെ നിലപാട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് സ്വതന്ത്രയായി മൽസരിക്കാൻ ശോഭന ജോർജ് നാമനിർദേശപ്പത്രിക സമർപ്പിച്ചിരുന്നു. അവസാന നിമിഷം പാർട്ടി ഇടപെട്ടതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.