തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിയ ഐതിഹാസിക സമരത്തിന് അവസാനം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്.
ഇന്ന്‍ രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നല്‍കിയത്. മൊഴി നല്‍കല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതായും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത് പറഞ്ഞു.
അന്വേഷണത്തില്‍ വ്യക്തത വന്നതിനു ശേഷമേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു ശ്രീജിത്തിന്‍റെ നിലപാട്. ശ്രീജത്തിനെ പിന്തുണച്ചു രംഗത്തുണ്ടായിരുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഏതാനും ദിവസം മുമ്പ് സമരത്തില്‍നിന്ന് പിന്‍മാറിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തെന്നു വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാന്‍ വിജ്ഞാപനം കൈമാറിയിട്ടും ശ്രീജിത് സമരം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല.
2014ലാണ് ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ലോക്കപ്പില്‍ വിഷം കഴിച്ചു എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്നും ആരോപിച്ച് കുടുംബം പരാതി നല്‍കി.
പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ ശ്രീജിവിനെ കസ്റ്റഡിയില്‍ വെച്ച എന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്.
ശ്രീജിത്തിന്‍റെ സമരം 762 ദിവസം പിന്നിട്ടപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയാണ് വിഷയം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ സമരം ഏറ്റെടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനും ഇടപെടാതെ പറ്റില്ലെന്ന സ്ഥിതിയായി. ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സിബിഐക്ക് കത്ത് നല്‍കി. എന്നാല്‍ അപൂര്‍വ്വമായ കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ അറിയിച്ചു. ശക്തമായ സമ്മര്‍ദം ഉയര്‍ന്നതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.