കേരളത്തില്‍ ബി.ജെ.പി വരുന്നതിനെ തടയുവാനായി സി.പി.എമ്മുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രസ്‌ക്ലബ് നടത്തിയ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു രമേശ്. മുന്‍പും ബി.ജെ.പിക്കെതിരെ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി. മുന്നേറ്റംതടയാൻ യു.ഡി.എഫിന് കരുത്തുണ്ട്. മുന്നണിക്ക് നേമത്തടക്കം ശക്തരായ സ്ഥാനാര്‍ഥികളാണുള്ളത്. അവർ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ബി.ജെ.പിയുമായി യാതൊരു ധാരണയുമില്ല. പിണറായി വിജയന്‍റെ മതേതര സർട്ടിഫിക്കറ്റ് യു.ഡി.എഫിന് ആവശ്യമില്ല. സി.പി.എമ്മാണ് ബി.ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നത്. സി.പി.എമ്മിനേക്കാൾ അപകടം ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഭയക്കുന്നില്ലെന്നും അവർ സമൂഹത്തിലുണ്ടാക്കുന്ന ഛിദ്രതയാണ് പ്രശ്നമെന്നും ചെന്നിത്തല പറഞ്ഞു.
സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കി ബി.ജെ.പിക്ക് കേരളത്തിൽ ഒരുചലനവും ഉണ്ടാക്കാനാവില്ല. മലയാളികളുടെ നല്ല സുഹൃത്തായ അദ്ദേഹം ചീത്തകൂട്ടുകെട്ടിൽ പെട്ടിരിക്കുകയാണ്. മതേതരത്വവും മതസൗഹാർദ്ദവും നിലനിർത്തുന്നതിൽ മുസ്ലീംലീഗിന് വലിയ പങ്കുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.