ന്യൂഡല്‍ഹി: നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്‍മാര്‍ക്കു നേരെ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം വോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
നോട്ട് നിരോധനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. കറന്‍സി റദ്ദാക്കല്‍ സര്‍ക്കാറിനു സംഭവിച്ച പിഴവായിരുന്നില്ല. വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു. നോട്ട് നിരോധനം വലിയ അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു.
ഏതാനും സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കാനായാണ് നോട്ടുനിരോധിച്ചത്. സമ്പദ്ഘടനയെ താറുമാറാക്കിയ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. രാജ്യത്തെ മുറിവേൽപ്പിച്ചത് എന്തിനാണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഒരു സർക്കാരും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ല’ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.