ന്യൂഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. നാലാഴ്ചയ്ക്കകം വിധി പറയുമെന്ന് കഴിഞ്ഞമാസം ജനുവരി ഒമ്പതിന് കോടതി വ്യക്തമാക്കിയിരുന്നു.
കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ 2007-ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്. കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കി. വിധിവരുന്നതോടെ കാവേരി നദീജലതര്‍ക്കം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
കാവേരി നദിയില്‍ നാല് അണക്കെട്ടുകളുണ്ട്. നദീതടത്തിലെ നാല് അണക്കെട്ടുകളില്‍ ശേഷിക്കുന്നത് 17 ടി.എം.സി. അടി വെള്ളം മാത്രമാണെന്ന് കര്‍ണാടക ജലവിഭവ അധികൃതര്‍ അറിയിച്ചു. പരമാവധി ജലസംഭരണശേഷി 106 ടി.എം.സി. അടിയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നല്‍കാനാവില്ലെന്നാണ് കര്‍ണാടകത്തിന്‍റെ നിലപാട്.