തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്.
കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവാരമില്ലാത്തതിന്‍റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം.മാണിയ്ക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കി എന്നായിരുന്നു ബാര്‍ മുതലാളി ബിജു രമേശിന്‍റെ ആരോപണം. മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്ന് തവണയായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും മാണി യുടെ പാലായിലുളള കുടുംബ വീട്ടില്‍ വച്ചും നല്‍കിയതായും ബിജു ആരോപിച്ചിരുന്നു .
ഈ ആരോപണം അന്ന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. ചെന്നിത്തല കത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിജിലന്‍സ് നടത്തിയ അന്ന്വേഷണത്തിലാണ് കെ.എം .മാണി ഏക പ്രതിയായി ബാര്‍ കോഴക്കേസ് ഉണ്ടായത്. യു.ഡി.എഫ് ഭരണകാലത്ത് വിജിലന്‍സ് നടത്തിയ രണ്ട് അന്വേഷണത്തില്‍ രണ്ട് തവണയും മാണിയെ കുറ്റ വിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്‍കിയത്.
ഈ റിപ്പോര്‍ട്ടു കളെല്ലാം വി.എസ് അടക്കമുളള ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി നേരത്തെ തളളിയിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ വന്ന ശേഷമുള്ള മൂന്നാം റിപ്പോര്‍ട്ടിലും മാണിയെ കുറ്റ വിമുക്തനാക്കുന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. എന്നാല്‍, വിജിലന്‍സിന്‍റെ ഈ അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്ന ആവശ്യവുമായാണ് വി.എസ് അടക്കമുളളവര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.