134 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല സമർപ്പിച്ച പട്ടികയിലെ ഒപ്പുകൾ വ്യാജമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു വ്യക്തമാക്കിയതായി റിപ്പോർട്ട്. എംഎൽഎമാരെ ഭീഷണിപ്പെടുത്തിയാണ് ശശികല വെള്ളപേപ്പറിൽ ഒപ്പിടിപ്പിച്ചതെന്ന് ഒ.പനീർസെൽവം ആരോപിച്ചിരുന്നു. ഇന്നലെ മുംബൈയിൽ നിന്നെത്തിയ ഗവർണറുമായി ആദ്യം പനീർസെൽവവും പിന്നീട് ശശികലയും കൂടിക്കാഴ്ച നടത്തി. തന്നെ നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാൽ രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഒ.പനീർസെൽവം ഗവര്‍ണറെ അറിയിക്കുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 134 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചത്. ഇരുപക്ഷത്തിന്‍റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.