തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തിരുവനന്തപുരം സാക്ഷിയായി. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ടെലിവിഷന്‍ താരവുമായ സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതത്തില്‍ ഒന്നായത്. ഇരുവരുടേയും കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. ഇതോടെ കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളെന്ന വിശേഷണവും സൂര്യയും ഇഷാന്‍ കെ. ഷാനും സ്വന്തമാക്കി.
ആണായിട്ടാണ് പിറന്നതെങ്കിലും ഉള്ളിലെ പെണ്മയെയാണ് സൂര്യ സ്വീകരിച്ചത്. മറിച്ച് പെണ്ണായി പിറന്ന ഇഷാൻ, ഉള്ളിലെ ആണ്മയുടെ വാഞ്ഛയാണ് സ്വീകരിച്ചത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടു തന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ ഇവർക്ക് തടസ്സങ്ങൾ ഉണ്ടായില്ല.
ട്രാന്‍സ്‍ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സംസ്ഥാന അംഗം കൂടിയാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. നിയമപരമായ വിവാഹം പരസ്പരം ഒന്നിക്കാൻ കൊതിക്കുന്ന ട്രാന്‍സ്‍ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെ എന്നാണ് നവവരന്‍റേയും വധുവിന്‍റേയും പ്രതികരണം.