കൊച്ചി: സോഷ്യല്‍ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
മനഃപൂര്‍വ്വം രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു രഹ്നയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ജാമ്യമില്ലാ വകുപ്പായതിനാൽ മുൻകൂർ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മാത്രമല്ല നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
സെപ്തംബർ ഇരുപത്തെട്ട് പ്രായ ഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന വിധിയെത്തുടർന്ന് തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നടപ്പന്തല്‍ വരയേ പോകാന്‍ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.