തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകളുണ്ട്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന ആരോപണം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ നല്‍കിയ സബ്‌മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ ഭക്തയെ ആക്രമിച്ചെന്ന കേസില്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ ഈ കേസില്‍ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌ത സുരേന്ദ്രനെ പിന്നീട് നിരവധി കേസുകളില്‍ പ്രതിയാക്കിയതോടെയാണ് ജയിലിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്.
എന്നാല്‍ സുരേന്ദ്രനെ സര്‍ക്കാര്‍ കള്ളക്കേസുകള്‍ ചുമത്തി അനാവശ്യമായി ജയിലില്‍ ഇടുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.