പ്രാദേശീകമായ രണ്ടു സംഘങ്ങളുടെ കിടമത്സരമാണ് കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രോത്സവത്തെ ദുരന്തഭൂമിയാക്കി മാറ്റിയത്. ജില്ലാ അധികൃതര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നതാണെങ്കിലും ആചാരപ്രകാരമുള്ള കാര്യമാണെന്ന് കാണിച്ചു ക്ഷേത്രം അധികൃതര്‍ ഉയര്‍ന്ന പോലീസ് മേധാവികളില്‍ സമ്മര്‍ദം ചെലുത്തി വെടിക്കെട്ട് നടത്തുവാന്‍ അവരുടെ അനുമതി നേടിയെടുക്കുകയായിരുന്നു. എന്നിരുന്നാലും വെടിക്കെട്ട് നടത്തുവാന്‍ ജില്ലാ കളക്ടറുടെ അനുമതി അപ്പോഴും ക്ഷേത്രം ഭാരവാഹികള്‍ക്ക് ലഭിച്ചിരുന്നില്ല.
രണ്ട് കരാറുകാരില്‍ കഴക്കൂട്ടം സുരേന്ദ്രന് വെടിക്കെട്ട് നടത്തുവാനുള്ള അനുമതി ലഭിച്ചിട്ടില്ലായിരുന്നു, വര്‍ക്കല കൃഷ്ണന്‍കുട്ടിക്ക് നിയന്ത്രിത അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ തനിക്ക് അനുമതി ലഭിച്ചുവെന്ന് കാണിച്ച് വെടിക്കെട്ടില്‍ പങ്കു ചേരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടാകുന്നതും.
ക്ഷേത്രത്തിനോടടുത്തുള്ള സ്ഥലത്താണ് കഴക്കൂട്ടം സുരേന്ദ്രന്‍റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. വെടിക്കെട്ട് ആരംഭിച്ചതിന് ശേഷമാണ് സുരേന്ദ്രന്‍റെ വെടികെട്ടു സാമഗ്രികള്‍ ഓട്ടോയില്‍ ഉത്സവസ്ഥലത്ത് എത്തിച്ചത്. സാമഗ്രികള്‍ ഓട്ടോയില്‍ നിന്നും കമ്പപ്പുരയിലേക്ക് മാറ്റുന്നതിനിടെ ദിശ തെറ്റിയ അമിട്ടിന്‍റെ തീപ്പൊരി കംബപ്പുരയുടെ അടുത്ത് സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികളില്‍ ചെന്ന് വീണതോടെയാണ് തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്. കമ്പപ്പുരക്ക് തീപിടിച്ചതോടെ ആളുകള്‍ ചിതറിയോടിയത് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുവാന്‍ കാരണമായി.
വെടിക്കെട്ട് മത്സരത്തിന് അനുമതിയില്ലാത്ത സാഹചര്യത്തിൽ പരസ്യമായി നോട്ടീസടിച്ച് മത്സരം നടത്തിയത് എങ്ങിനെയാണെന്നത് അന്വേഷിച്ചുവരികയാണ്. നിരോധനം നിലവിലുള്ളപ്പോള്‍ വെടിക്കെട്ട് നടത്തുന്നതിനു പോലീസ് ഒത്താശ ചെയ്തതിനെ ജില്ലാ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചു.