പരവൂരിലെ പുറ്റിങ്ങല്‍ മത്സരക്കമ്പത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ മന്ത്രി പ്രമുഖര്‍ വരെ ഇടപെട്ടു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രിമാര്‍വരെ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ആദ്യം മത്സരകമ്പത്തിന് അനുമതി നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയ സിറ്റി പൊലീസ് കമീഷണര്‍ തന്നെ രണ്ട് ദിവസത്തിന് ശേഷം അനുമതി നല്‍കണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഉന്നത തലത്തില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഈ നിലപാട് മാറ്റം.
കമ്പം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് കളക്ടര്‍ക്ക് മുന്‍പാകെ ക്ഷേത്രം ഭാരവാഹികള്‍ സമര്‍പ്പിച്ച അപെഷയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍, സ്ഥലപരിമിതിയുള്ള ക്ഷേത്രം അങ്കണത്തില്‍ മത്സര കമ്പം നടത്തുവാന്‍ സാധിക്കുകയില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് വ്യക്തമാക്കി ഈ മാസം ഏഴിന് സിറ്റി പൊലീസ് കമ്മീഷണര്‍ കൊല്ലം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മത്സരക്കമ്പം നടത്തിയാല്‍ അപകടമുണ്ടാകുമെന്നും മതിയായ സുരക്ഷാസംവിധാനം ഒരുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അനുമതി നിഷേധിച്ച് എട്ടിന് എഡിഎം എസ് ഷാനവാസ് ഉത്തരവിറക്കി.
മത്സരവെടിക്കെട്ട് നടത്തില്ലെന്നും ആചാരപരമായ വെടിക്കെട്ട് മാത്രമേ നടത്തൂവെന്നും കാണിച്ച് രണ്ട് ദിവസത്തിന് ശേഷം ക്ഷേത്രം ഭാരവാഹികള്‍ വീണ്ടും അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണിച്ച് കമ്പത്തിന് അനുമതി നല്‍കാമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പോലീസിന്‍റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ക്ഷേത്രം ഭാരവാഹികള്‍ ഒമ്പതിന് കലക്ടറുടെ ഓഫീസില്‍ എത്തിച്ചെങ്കിലും കളക്ടര്‍ സ്ഥലത്തില്ലാഞ്ഞതിനാല്‍ കൈപ്പറ്റിയില്ല. അവിടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
മത്സരക്കമ്പത്തിന് അനുമതി നല്‍കിയതിനെ ചൊല്ലി സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശിനെതിരെ രൂക്ഷവിമര്‍ശവുമായി കളക്ടര്‍ എ ഷൈനമോള്‍ രംഗത്തുവന്നു. ജില്ലാഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ടിന് പൊലീസ് മൌനാനുവാദം നല്‍കിയെന്നാണ് കളക്ടറുടെ ആരോപണം. ആചാരപരമായ വെടിക്കെട്ട് മാത്രമേ നടത്തൂവെന്ന് ക്ഷേത്രം ഭാരവാഹികള്‍ തെറ്റിദ്ധരിപ്പിച്ചെന്ന പൊലീസിന്‍റെ നിലപാട് അപക്വമാണെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനോട് പ്രതികരിക്കാന്‍ കമ്മീഷണര്‍ തയ്യാറായില്ല. ആരോപണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കമ്മീഷണര്‍ പറഞ്ഞത്.
മത്സരക്കമ്പം നടത്തുമെന്ന് ക്ഷേത്രം പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കരാറുകാരായ കൃഷ്ണന്‍കുട്ടിയും സുരേന്ദ്രനും തമ്മിലുള്ള മത്സരക്കമ്പമാണെന്നും കമ്പത്തിന് നല്‍കുന്ന സമ്മാനങ്ങളുടെ വിവരവും നോട്ടീസില്‍ വിവരിച്ചിരുന്നു. എന്നിട്ടും പൊലീസിന്‍റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടില്ലെന്ന് പറയുന്നത് കള്ളമാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷെ, ആചാരപരമായ വെടിക്കെട്ട് ആകാമെന്ന് എഡിഎമ്മിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വാദം. ഈ പഴുത് ഉപയോഗിച്ചാണ് മത്സരക്കമ്പത്തിന് തയ്യാറെടുപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ലോഡ് കണക്കിന് സ്ഫോടകവസ്തുക്കള്‍ കമ്പപ്പുരയില്‍ എത്തിക്കുന്നത് അറിഞ്ഞിട്ടും പൊലീസ് തടഞ്ഞിരുന്നില്ല.
വെടിക്കെട്ടിനിടെ അപകടസൂചന ലഭിച്ചിട്ടും പൊലീസ് വെടിക്കെട്ട് തടയുന്നതിനുള്ള നടപടി എടുത്തില്ല. വെടിക്കെട്ടപകടത്തിന് മുന്‍പ് തന്നെ വെടിക്കെട്ടിന്‍റെ പ്രഭാവത്തില്‍ കാണികളില്‍ ചിലര്‍ ബോധംകെട്ട് വീഴുകയും, ചിലരുടെ ദേഹത്ത് അമിട്ടിന്‍റെ ചീള് തെറിച്ചുവീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും വെടിക്കെട്ട് നിര്‍ത്തുവാന്‍ ആവശ്യപ്പെടാതെ എത്രയുംവേഗം അതെല്ലാം പൊട്ടിച്ചുതീര്‍ക്കാനായിരുന്നു ക്ഷേത്രം ഭാരവാഹികള്‍ക്ക് പോലീസ് നല്‍കിയ നിര്‍ദേശം എന്നും അറിയുന്നു.