കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 21ന് അര്‍ദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാലാലും ചേര്‍ന്ന് എത്തിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മരണപ്പെട്ടതായി കണ്ടെത്തുകയും ശാരീരിക പീഡനമേറ്റെന്ന സംശയത്താല്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്ത്രീധന തുക ആവശ്യപ്പെട്ട് പതിവായി യുവതിയെ ഭര്‍ത്തൃവീട്ടില്‍ വച്ച് പീഡിപ്പിക്കുമായിരുന്നു എന്ന വിവരം മനസിലായത്. ശാരീരിക പീഡനങ്ങള്‍ക്ക് പുറമേ കഴിക്കുവാനായി പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയുമായിരുന്നു നല്‍കിയിരുന്നത്.
സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചന്തുലാലിനും മാതാവിനുമെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ആസൂത്രിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്. തുഷാരെയുടെ ഭര്‍തൃവീട്ടുകാര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്തായിരുന്നു ജീവിച്ചിരുന്നത്. യുവതിയെയും മന്ത്രവാദത്തിന് ഇരയാക്കിയിരുന്നതായി സൂചനയുണ്ട്.
15 അടി പൊക്കത്തില്‍ ടിന്‍ ഷീറ്റുപയോഗിച്ചുള്ള വേലി കെട്ടി അതിനുള്ളില്‍ ടിന്നില്‍ കെട്ടി മേഞ്ഞ വീട്ടിലായിരുന്നു ഇവരുടെ താമസം. വിവാഹം കഴിഞ്ഞ് മൂന്ന് തവണ മാത്രമായിരുന്നു തുഷാരയുടെ ബന്ധുക്കള്‍ക്ക് അവിടം സന്ദര്‍ശിക്കാനായത്. ഇളയ കുട്ടിയെ കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ പ്രസവിപ്പോള്‍ അവിടെ കുഞ്ഞിനെ കാണാന്‍ ചെന്ന തുഷാരയുടെ ബന്ധുക്കളെ തടഞ്ഞു. ഒടുവില്‍ ഡോക്ടര്‍മാര്‍ ഇടപെട്ടാണ് കുഞ്ഞിനെ കാണാന്‍ തുഷാരയുടെ മാതാപിതാക്കള്‍ക്ക് അനുമതി ലഭിച്ചത്.
മാത്രമല്ല രണ്ട് പ്രസവങ്ങള്‍ക്ക് ശേഷവും നാട്ടുനടപ്പ് അനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രസവാനന്തര രക്ഷയ്ക്ക് തുഷാരയെ അയച്ചതുമില്ല. ഇളയ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് തുഷാരയുടെ ബന്ധുക്കള്‍ ഓയൂരിലെ വീട്ടില്‍ എത്തിയപ്പോഴും സംഘര്‍ഷമുണ്ടായി. കുഞ്ഞിന് ആഭരണം വാങ്ങാനുള്ള 15000 രൂപയും പലഹാരങ്ങളും പുതുവസ്ത്രങ്ങളും നല്‍കി മടങ്ങിയതായിരുന്നു തുഷാരയുടെ വീട്ടുകാര്‍ അവിടെ നടത്തിയ ഒടുവിലത്തെ സന്ദര്‍ശനം.
കുതിര്‍ത്ത അരിയും പഞ്ചസാര വെള്ളവും
തുഷാരയ്ക്ക് കുതിര്‍ത്ത അരിയും പഞ്ചസാര വെള്ളവുമായിരുന്നു മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ലഭിച്ച ആഹാരം. ഈ വിധം കേട്ട് കേഴ്വിയില്ലാത്ത മെനുവിനെ കുറിച്ച് തുഷാര സമപ്രായക്കാരിയായ പ്രബലകുമാരിയുടെ മകളോട് മുമ്പൊരിക്കല്‍ ഫോണില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ സമ്മതിച്ചതാണ് കുതിര്‍ത്ത അരിയുടെയും പഞ്ചസാര വെള്ളത്തിന്‍റെയും കഥ. ആന്തരിക അവയവങ്ങളില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പുറത്ത് അറിയാതിരിക്കാനുള്ള പൊടി കൈയ്യാണ് ഈ വിദ്യയെന്ന് വിവരം ലഭിച്ചു. പൊലീസ് സ്‌റ്റേഷനുകളില്‍ മൂന്നാം മുറയ്ക്ക് വിധേയരാകുന്ന പ്രതികള്‍ക്ക് സാധാരണയായി കുതിര്‍ത്ത അരിയും പഞ്ചസാര വെള്ളവും നല്‍കാറുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 21ന് അര്‍ദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചന്തുലാലും ഗീതാലാലും ചേര്‍ന്ന് എത്തിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ പാടുകള്‍ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതും അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തതും. പോഷകാഹാര കുറവ് മൂലം സംഭവിച്ച വിളര്‍ച്ചയില്‍ നിന്നുണ്ടായ പനി ന്യൂമോണിയായി രൂപാന്തരപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.