ഓച്ചിറ കേസ്; പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായി, പ്രതി റോഷനെതിരെ പീഡനത്തിന് കേസ്

കൊല്ലം: ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. മുംബൈയില്‍ വെച്ചാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിലാണ് തെളിഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടന്നത്.

പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. പ്രതി റോഷനെയും പെണ്‍കുട്ടിയെയും മുംബൈയിലെ പനവേലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.  മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗളൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബംഗളൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു.

സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ റോഷനെയും പെണ്‍കുട്ടിയെയും അനുഗമിച്ചിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 

prp

Related posts

Leave a Reply

*