മലയാളത്തിലെ സിനിമാസ്വാദകരെല്ലാം ഒരേ മനസോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ ‘മായാനദി’. സിനിമാറ്റിക് കഥ പറയാതെ തീര്‍ത്തും റിയല്‍ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കല്‍ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഒരു മാന്ത്രികരചനയായിരുന്നു ചിത്രം.
അരമണിക്കൂറോ അതിൽ താഴെയോ സമയം കൊണ്ട് ഒരു ഷോർട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയിൽ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ഇതില്‍ ഇല്ല. എന്നിട്ടും ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും അവിസ്മരണീയമായ ഒരു സ്ക്രിപ്റ്റ് ആയി മായാനദി മാറിയിരിക്കുന്നു.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മായാനദിയില്‍ ഒരുക്കിയിരിക്കുന്നത്. മധുരക്കാരനായ മാത്തന്‍ എന്ന ജോണ്‍ മാത്യവും കൊച്ചിക്കാരിയായ അപ്പു എന്ന അപര്‍ണയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതുമാണ് കഥാപശ്ചാത്തലം. മാത്തനും സംഘവും കൊടേക്കനാലിലേക്കുള്ള യാത്രയിലാണ്. ആ യാത്ര മാത്തന്‍റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു. അപ്പുവിനും പ്രണയത്തിനും വേണ്ടി മാത്തന്‍ കൊച്ചിയിലേക്കെത്തുന്നു. പിന്നീട് എന്താണ് സംഭവിയ്ക്കുന്നത് എന്നതാണ് കഥയുടെ സസ്‌പെന്‍സ്.
എന്നാല്‍ കോളേജില്‍ സൂപ്പര്‍ സീനിയറായിരുന്ന മാത്തന്‍ പ്രണയകാലത്ത് ഫ്രോഡ് പണി കാണിച്ചെന്ന് പറഞ്ഞ് ചീട്ടുകീറിയ അപര്‍ണയ്ക്ക് അയാളെ വീണ്ടും കാമുകനായി ആവശ്യമില്ല. ആങ്കറിംഗ്, ആഡ്ഫിലിം, സിനിമ ഓഡിഷന്‍ എന്നിവയൊക്കെയുമായി സ്ട്രഗിള്‍ ചെയ്ത് മുന്നോട്ടുപോവുന്ന അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചുവന്ന മാത്തന്‍റെ സാമീപ്യവും സൗഹൃദവും അവള്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട് താനും.
ഒരു തമിഴ് ക്രിമിനല്‍ ഗ്യാംഗിലെ ഡ്രൈവറായിരുന്ന മാത്തന്‍ അവിടെ നടന്ന ഒരു വെടിവെപ്പിലും കൊലപാതകത്തിലും ഒക്കെ ഇന്‍വോള്‍വ്ഡ് ആയി കെട്ടുകണക്കിന് ഡോളറുമായിട്ടാണ് അവിടുന്ന് മുങ്ങി കൊച്ചിയില്‍ എത്തിയിരിക്കുന്നത് എന്ന് അയാള്‍ക്ക് മാത്രമേ അറിയൂ.
എന്നിരുന്നാലും മാത്തന്‍ ഒരു നല്ല വ്യക്തിയായി അപ്പുവിന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവള്‍ക്ക് മാത്തനോട് ഇപ്പോള്‍ തോന്നുന്നത് പ്രണയമായിരുന്നില്ല. സിനിമ മോഹവുമായി ഒറ്റയ്ക്ക് കഴിയുന്ന, എവിടെയും എത്തിപ്പെടാതിരിക്കുന്ന പെൺകുട്ടിക്ക് സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂട്ടിന് ഒരാൾ. അതുമാത്രമായിരുന്നു മാത്തന്‍. പലകുറി തന്‍റെ പ്രശ്നങ്ങള്‍ പറയാൻ മാത്തൻ ചെല്ലുമ്പോഴും അതിന് ചെവികൊടുക്കാൻ അപ്പു ശ്രമിക്കുന്നില്ല, എന്നിടത്ത് മാത്തൻ ഒരു ‘ബോഡിഗാർഡ്’ മാത്രമാണെന്ന് നിസംശയം പറയാം.
‘ഇത്ര ഒക്കെ ആയില്ലേ, നിനക്ക് അവനെ നിന്‍റെ കൂടെ കൂട്ടിക്കൂടേ’ എന്ന കൂട്ടുകാരികളുടെ ചോദ്യത്തിന് ‘കൊച്ചു പയ്യനാ, വിശ്വസിക്കാറായിട്ടില്ല’ എന്ന് പറയുന്നിടത്ത് അപ്പുവിന് മാത്തൻ ആര് എന്നത് ശരിക്കും മനസിലാക്കാം. ഇത് അപര്‍ണയുടെയും മാത്തന്‍റെയും പ്രണയമല്ല, മറിച്ച് മാത്തന്‍റെ മാത്രം പ്രണയകഥയാണ്. ഒരു പെര്‍ഫക്ട് റൊമാന്‍സ് – ഡ്രാമ ത്രില്ലറാണ് മായാനദി. ചിത്രത്തിന്‍റെ സസ്‌പെന്‍സ് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ മനസ്സില്‍ ഒരു നോവായി മാത്തനും അപര്‍ണയും മാറുന്നു.