കോട്ടയം: കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളെയും ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറ് പേർ റിമാൻഡിലുമാണ്.
കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകൾ ഇന്ന് കൈമാറും. കുറ്റപത്രത്തെ സംബന്ധിച്ച പ്രാഥമിക വാദങ്ങളാണ് ഇന്ന് നടക്കുക. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്‍റെ വീട്ടുകാർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്.
കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. കെവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിട്ടത്.