തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്‍റെ കൃത്യവിലോപമാണ് കേരളത്തിലെ മഴക്കെടുതി ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തോട് കേന്ദ്രം ഒരു വിവേചനവും കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
മഴക്കെടുതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തര സഹായമാണെന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.
സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പ്രിയ തോമസ് ഐസക്ക് താങ്കൾ ഇതെന്തവിവേകമാണ് വിളമ്പുന്നത്? കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തിര സഹായമാണെന്ന കാര്യം താങ്കൾക്കറിയാത്തതാണോ? ഇനി കേന്ദ്രത്തിലെ ഉദ്യോഗസ്ഥസംഘം വന്ന് വിശദമായി പരിശോധന നടത്തി നഷ്ടം കണക്കാക്കി കേന്ദ്രവിഹിതം നൽകുക എന്നതല്ലേ പതിവ്? താങ്കൾ പറയുന്നപോലെ ഒരു കൊട്ടക്കണക്കു പറഞ്ഞാൽ പണം കിട്ടുന്ന പതിവ് നാട്ടുനടപ്പുള്ളതാണോ? നേരത്തെ കിട്ടിയ കാശൊക്കെ കേരളം ചെലവാക്കിയിട്ടുണ്ടോ? വൈദ്യുതി വകുപ്പിന്‍റെ കൃത്യവിലോപമാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂടാൻ കാരണം.
ഡാമുകളിലെ വെള്ളം മാക്സിമം ലിമിറ്റ് എത്തുന്നതിനു മുൻപ് കുറേശ്ശേ കുറേശ്ശേ തുറന്നു വിടണം എന്നതായിരുന്നില്ലേ ചട്ടം. ഒരു മുന്നറിയിപ്പുമില്ലാതെ ഡാമുകൾ മുഴുവൻ തുറന്നു വിട്ട് ജനങ്ങളെയാകെ ദുരിതത്തിലാക്കിയിട്ട് കേന്ദ്രത്തിനെതിരെ കുറ്റം പറയാൻ താങ്കൾക്ക് ലജ്ജയില്ലേ. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ ദുരിതത്തിലായപ്പോൾ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ആളാണ് താങ്കൾ. കേന്ദ്രം തരുന്നത് കിട്ടിയിട്ട് ഇവിടത്തെ ദൈനംദിന കാര്യങ്ങൾ എല്ലാം നടത്താമെന്ന വ്യാമോഹം നല്ലതല്ല.
കേന്ദ്രം ഒരു വിവേചനവും കേരളത്തോട് കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. മൂന്നാം ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടു വന്നില്ലേ. കുട്ടനാടിന്‍റെ കാര്യത്തിൽ മുഖ്യൻ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്ന് ഓർക്കുന്നത് നല്ലത്.