തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താന്‍ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലീസ് പറഞ്ഞു.
നേരത്തെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ തലമുടി, വസ്ത്രങ്ങള്‍, ശരീരത്തിലെ തിരിച്ചറിയല്‍ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ലിഗയെ ഒരു മാസം മുന്‍പാണ് കാണാതായത്.