ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. നേരത്തെ ഡിസംബര്‍ 31ന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇൗ തീരുമാനത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ് ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്. ബാങ്ക് അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്, ഇന്‍ഷൂറന്‍സ് സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
അതേസമയം, ആധാറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുക.
ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്നതുൾപ്പെടെയുള്ള ഹര്‍ജികളാണ് നാളെ പരിഗണിക്കുക. നിലവിൽ ആധാറുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന ഹാര്‍ജിയിലും, 2018 ഫെബ്രുവരി ആറിനുള്ളിൽ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജിയിലും നാളെ തീരുമാനമെടുക്കും.