ദില്ലി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്ന് ആരംഭിക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സമ്മേളനം നീണ്ട് പോവുകയായിരുന്നു. 14 ദിവസമാണ് സഭ സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.
പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണവും ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടും സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും.
റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണവും പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി ഇന്നലെ സര്‍വകക്ഷി സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 21 ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലാണ് ഇതില്‍ പ്രധാനം. മുത്തലാഖ് താത്കാലികമായി റദ്ദാക്കിയ സുപ്രിം കോടതി ആറുമാസത്തിനകം പകരം പുതിയ നിയമം പാസാക്കണമെന്ന് ഓഗസ്റ്റ് 22 ന് പുറപ്പെടുവിച്ച വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ജി.എസ്.ടി പൊല്ലാപ്പുകള്‍, മാന്ദ്യം, കാര്‍ഷികപ്രതിസന്ധി എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാറിനെ സഭാസമ്മേളനത്തില്‍ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ മുന്നൊരുക്കം. സഭാതല ഏകോപനം ചര്‍ച്ചചെയ്യാന്‍ നടന്ന പ്രതിപക്ഷപാര്‍ട്ടി യോഗം, ഗുജറാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി നേതാക്കളുടെയും പെരുമാറ്റച്ചട്ടലംഘനങ്ങള്ക്കു നേരെ തെരഞ്ഞെടുപ്പുകമീഷന് കണ്ണടക്കുന്നതിനെ വിമര്‍ശിച്ചിരുന്നു.