ലാലേട്ടാ, മമ്മൂക്കാ… സമയം കിട്ടുമ്പോള്‍ പ്രളയബാധിതരുടെ വീട്ടിലൊന്നു വരണം; വൈറലായൊരു പോസ്റ്റ്‌

പ്രളയദുരന്തത്തിന്‍റെ പശ്‌ചാത്തലത്തില്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ.സുള്‍ഫി നൂഹ്.

പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട് മാനസികമായി തളര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഐ.എം.എ ആവിഷ്‌കരിക്കുന്ന പദ്ധതികളോട് ഇരുതാരങ്ങളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നൂഹ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

‘ലാലേട്ടനും മമ്മൂക്കയ്ക്കും  ഒരു തുറന്ന കത്ത്

പ്രിയ ലാലേട്ടാ ,മമ്മുക്ക,

സുഖമാണെന്നു കരുതുന്നു . കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കാലമാണ് ഓണക്കാലം .കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളില്‍ . ഇക്കൊല്ലവും അതേ.

എന്നാല്‍ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്.10 ലക്ഷം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആയിരുന്നു. കേരളം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍.ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പൊയി. ബാക്കിയുള്ളവര്‍ അതിന്‍റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവര്‍ അവിടെ തങ്ങാനാണ് സാധ്യത.

ഒരുപക്ഷേ ആദ്യ ദിവസങ്ങളില്‍ കേരള തീരത്തിലെ മല്‍സ്യ തൊഴിലാളി കള്‍ ചെയ്‌ത ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞിരുക്കുന്നു. ജീവന്‍ പണയംവച്ചു ജീവനുകള്‍ തിരിച്ചു പിടിച്ച ധീര ജവാന്മാരും രാജ്യത്തിന് അഭിമാനമാണ്.

എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്‌ടര്‍മാരും ഐ.എം.എ യുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ചവ്യാധികളിള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

അതോടൊപ്പം ഇതില്‍ പലരും കടുത്ത മാനസിക ആഘാതം നേരിടാന്‍ സാധ്യത ഉള്ളവരാണ്.പോസ്‌ട്രൗമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ നാം ഒരുമിച്ച്‌ നേരിടേണ്ടതുണ്ട്. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടു പേരും ,ലാലേട്ടനും മമ്മുക്കയും ഇതില്‍ ഒന്നു പങ്കാളികളാകണം. നിങ്ങള്‍ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവര്‍ക്കും പ്രചോദനം ആകും .

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ തൊട്ടടുത്ത മെഡിക്കല്‍ ക്യാമ്പിലോ പ്രളയബാധിദരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കില്‍ ഒരു സദ്യ ഉണ്ണെണം. ഒരല്പസമയം ചിലവഴക്കണം. അവരെ ഒന്നു ചിരിപ്പിക്കണം.ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക, ഒരു പക്ഷേ പകര്‍ച്ചവ്യാധികളിലേക്ക് അവര്‍ പോകില്ലായിരിക്കാം.മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും ,ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാന്‍ തടസം നില്‍ക്കും.

ലാലേട്ടാ ,ഒരു പക്ഷേ അവരില്‍ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികള്‍ ആയേക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു. അതുകൊണ്ട് ഒന്നു വരണം. ഞങ്ങളില്‍ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും.  മാനസിക രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ. നിങ്ങള്‍ തുടക്കമിടാന്‍ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിംഗ്.

കേരളത്തിന്റെ രണ്ടു വല്യേട്ടന്‍ന്മാരും ആവശ്യപെടണം, എല്ലാവരും അതിനോട് ചേരാന്‍. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉള്ള ഈ ചെറിയ വലിയ ചികിത്സയില്‍. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയില്‍. ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ച മലയാളികളോടൊപ്പം നില്‍ക്കാന്‍ വരണം.

അപ്പൊ വരുമല്ലോ
സസ്‌നേഹം
ഡോ.സുല്‍ഫി നൂഹു .
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍’

prp

Related posts

Leave a Reply

*