കൊച്ചി: ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും.
ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ സര്‍ക്കാര്‍ വഹിക്കുന്ന പരമാവധി രണ്ടുലക്ഷം രൂപ സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് നൽകുന്നത്.
ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തിരുന്നു.