ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതിന് പിന്നാലെയാണ് ഇമാമിന് മേല്‍ ബലാത്സംഗ കുറ്റം ചുമത്തിയത്. അതേസമയം ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.  

കള്ളക്കേസില്‍ കുടുക്കാനാണ് ആരോപണം എന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.  താന്‍ നിരപരാധിയാണ്,  കള്ളക്കേസാണിതെന്നും എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സിപിഐഎമ്മുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും ഖാസിമി പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തത്. ഇതിനിടെ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി പുറത്തുവന്നു. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിംഗിനൊടുവില്‍ പീഡനം നടന്നതായി പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.

നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാസിമിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ അത് കേസിന് നിര്‍ണ്ണായക തെളിവാകും. പെണ്‍കുട്ടി നേരിട്ട് മൊഴി നല്‍കിയതും കേസ് ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അല്‍ ഖാസിമിനെ രണ്ട് ദിവസത്തിനകം പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ വ്യക്തമാക്കി.  പെൺകുട്ടിയും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. പീഡനം നടന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ പ്രതികരണം.  എറണാകുളം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ ഭയന്നാണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറയാതിരുന്നത്. പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണയിലാണിപ്പോള്‍. കുട്ടിയുടെ രഹസ്യമൊഴി ഇന്ന് തന്നെ എടുക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*