വാഷിങ്ടൻ: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍, അക്രമസംഭവങ്ങള്‍ കൂടിവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുല്‍, കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
”ആക്രമത്തിന്‍റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാന്‍. അക്രമത്തിന്‍റെ അപകടങ്ങള്‍ എനിക്കു മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് അതു മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നു” രാഹുല്‍ പറഞ്ഞു.
വിദ്വേഷം, കോപം, ഹിംസ എന്നിവയ്ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്‍റെ പേരില്‍ പൗരന്‍മാര്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്‍റെ പേരില്‍ മുസ്‍ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.