മെല്‍ബണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ “സാന്ഡ്പേപ്പര് ഗേറ്റ്’ വെളിച്ചത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പന്ത് ചുരണ്ടല്‍ ആവര്‍ത്തിച്ചെന്ന ഗുരുതര ആരോപണവുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന് ടിം പെയ്ന്.ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ പുറത്താകലിന് വഴിയൊരുക്കിയ 2018-ലെ ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ പന്ത് ചുരണ്ടലിന് ശേഷം ജൊഹാന്നെസ്ബെര്ഗില് നടന്ന അടുത്ത ടെസ്റ്റില്‍ സമാന രീതിയുലുള്ള കൃത്രിമം നടന്നെന്നാണ് പെയ്ന് വെളിപ്പെടുത്തിയത്.
ഓസീസ് 492 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ ജൊഹാന്നെസ്ബെര്ഗിലെ മത്സരത്തില്‍ തങ്ങളുടെ ബാറ്റിംഗിനിടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളിലൊരാള്‍ പന്തിന്റെ സീം നഷ്ടമാക്കാന്‍ ശ്രമം നടത്തിയത് കണ്ടെന്ന് പെയ്ന് പറഞ്ഞു.
“ബൗളേഴ്സ് എന്ഡിന് സമീപം നില്‍ക്കുകയായിരുന്ന ഞാന്‍ മിഡ് ഓഫ് പ്രദേശത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം പന്തിന്റെ മിനുസത്തില്‍ വലിയ രീതിയിലുള്ള കൃത്രിമം നടത്തുന്ന ദൃശ്യം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കണ്ടു. എന്നാല്‍ പെട്ടെന്ന് തന്നെ ആ ദൃശ്യം അപ്രത്യക്ഷമായി. അന്പയറുടെ അടുത്ത് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഞങ്ങളുടെ ടീമിനെ കുരുക്കിലാക്കിയ ടിവി ഡയറക്ടര്‍ ദൃശ്യങ്ങള്‍ എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഈ സംഭവം ഒതുക്കിതീര്‍ത്തു’- പെയ്ന് വ്യക്തമാക്കി.
പന്ത് ചുരണ്ടല്‍ ടീം മുഴുവന്‍ അറിഞ്ഞ് നടത്തിയ ഗൂഢപദ്ധതിയാണെന്ന ആരോപണം നിഷേധിച്ച പെയ്ന്, തന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമായ ലൈംഗികാതിക്രമ കേസില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തിടുക്കം കാട്ടിയെന്നും മുഖം രക്ഷിക്കാനായി തന്നെ ബലിയാടാക്കിയെന്നും പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച “ദ പ്രൈസ് പെയ്ഡ്’ എന്ന ആത്മകഥയിലാണ് പെയ്ന് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.