പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്.
നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം തന്നെ മികച്ച ഫോമിലാണ്. ബാറ്റിംഗ് തന്നെയാണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ചില താരങ്ങളുടെ ഫോമില്ലായിമ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൗളിംഗിലും ഭേദപ്പെട്ട പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുക്കുന്നത്. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ദക്ഷിണാണാഫ്രിക്കയുടെ ബലം വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്സാണ്. സ്പിന്നര്‍മാരെ നേരിടുന്നതിനുള്ള താരത്തിന്‍റെ കഴിവ് തങ്ങളെ തുണയ്ക്കുമെന്നാണ് ദക്ഷിണാണാഫ്രിക്ക കരുതുന്നത്.
അഞ്ചാം മത്സരത്തില്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാണ് ഇന്ത്യ സജ്ജമായക്കൊണ്ടിരിക്കുന്നത്. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ ടീം പരിശീലനവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്ത്യയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി നെറ്റ്‌സില്‍ ബോളിങ് പരിശീലനം നടത്തിയത്. ധോണിയുടെ ബോളിങ് കണ്ട് സോഷ്യല്‍ മീഡിയായാണ് അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയുടെ രഹസ്യായുധം ധോണിയായിരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.