തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും കൃഷിയിടങ്ങളിളും വീടുകളിലും വെള്ളം കയറി കൃഷിനാശം സംഭവിച്ചിട്ടുണ്ട്. റോഡുകളും മറ്റും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം തടസപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതയും തള്ളി കളയാനാവില്ല. സംസ്ഥാനത്തും ലക്ഷ്വ ദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
കടല്‍ ക്ഷോഭമുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്‍റീ മീറ്റര്‍ മഴ ലഭിച്ചു.