ലാന്‍ഡ് ചെയ്യുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ദുബായ് സമയം ഉച്ചയ്ക്ക് 12.45 നാണ് സംഭവം. യന്ത്രത്തകരാറ് മൂലം വിമാനം അടിയന്തിരമായി റണ്‍വേയില്‍ ഇടിച്ചിറക്കുകയായിരുന്നു. ഈ സമയം വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരമായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
വിമാനം അടിയന്തിരമായി ഇറക്കുവാന്‍ പോകുന്നു എന്ന പൈലറ്റിന്‍റെ സന്ദേശത്തെത്തുടര്‍ന്ന് അഗ്നിശമനസേന ഉള്‍പ്പെടെയുള്ളവര്‍ സര്‍വ്വസജ്ജരായിരുന്നു. അതിനാല്‍ തന്നെ തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെയെല്ലാം രക്ഷപെടുത്തുവാന്‍ സാധിച്ചു. ഇതിനാല്‍ വന്‍ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരുമായി 282 പേരുണ്ടായിരുന്ന വിമാനത്തില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.
വിമാനം പിന്‍ഭാഗമിടിച്ചാണ് ലാന്‍ഡ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരുടെ ലഗേജുകളും പൂര്‍ണമായും കത്തിനശിച്ചു.
വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടു. എമിറേറ്റ്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഷാർജയിലേക്കും അൽ മഖ്തൂമിലേക്കും തിരിച്ചുവിട്ടു. അപകടത്തെ തുടർന്ന് ദുബായ് ടെർമിനൽ മൂന്ന് താൽക്കാലികമായി അടച്ചു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ട്വിറ്റര്‍