ന്യൂഡൽഹി: ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച ഇ–പാസ്പോർട്ട്
വരുന്നു. ചിപ് ഘടിപ്പിച്ചതും കർശനമായ ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ–പാസ്പോർട്ട് ഈ വർഷം തന്നെ പുറത്തിറക്കാൻ സർക്കാർ തയാറെടുക്കുകയാണ്. പാസ്പോർട്ടിന്‍റെ ദുരുപയോഗം തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും ഇതിനോടകം ബയോമെട്രിക് പാസ്പോർട്ടുകളിലേക്ക് മാറിയിട്ടുണ്ട്. വ്യാജ പാസ്പോർട്ടുകൾക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇത് സഹായകരമായിരിക്കും. ബയോമെട്രിക് വിവരങ്ങളും പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉൾപ്പെടുത്തിയിരിക്കുമെന്നതിനാൽ ഇ–പാസ്പോർട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും.