വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ലൈംഗികാരോപണ കുരുക്കില്‍. അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോര്‍ഡിന് ട്രംപുമായി മുന്‍കാല ബന്ധം ഉണ്ടായിരുന്നെന്നും ഇത് പുറത്ത് പറയാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകന്‍ 1,3000 ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) നല്‍കിയെന്നും പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപ് വീണ്ടും പെണ്‍വിഷയത്തില്‍ കുരുങ്ങിയത്.
2006ല്‍ നെവാഡയില്‍ നടന്ന ഒരു ഗോള്‍ഫ് മത്സരത്തിനിടെയാണ് ട്രംപ് സ്റ്റെഫാനിയെ കാണുന്നത്. അന്ന് ഇരുവരും ചേര്‍ന്ന് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇത് പിന്നീട് താരത്തിന്‍റെ മൈ സ്പേസ് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. യു.എസ് പ്രഥമ വനിത മെലാനിയയെ വിവാഹം ചെയ്ത് ഒരു വര്‍ഷമായപ്പോഴായിരുന്നു ഇത്.
പിന്നീട് 2016ല്‍ യു.എസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് എ.ബി.സി ന്യൂസിനോട് സ്റ്റെഫാനി സംസാരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ട്രംപിന്‍റെ അഭിഭാഷകന്‍ പണം കൊടുത്ത് സ്റ്റെഫാനിയെ നിശബ്ദയാക്കുകയായിരുന്നു.
ഈ ഗോള്‍ഫ് മത്സരത്തിന് സാക്ഷിയായ മറ്റൊരു നീലച്ചിത്ര നടിയായ ഈ പരിപാടിയില്‍ അന്നുണ്ടായിരുന്ന പോണ്‍ താരം ജസീക്കാ ഡ്രേക്ക്, ക്ളിഫോര്‍ഡ് അടക്കം മൂന്ന് യുവതികളെ ട്രംപ് ചുംബിക്കുന്നത് കണ്ടതായി 2016 ഒക്ടോബറില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരുന്നതിനാലാണ് താന്‍ മുമ്പോട്ട് പോകാതിരുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഡ്രേക്കിന്‍റെ വാദങ്ങള്‍ സത്യമല്ലെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് തള്ളുകയായിരുന്നു.
ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നേരത്തെ അഞ്ച് സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.