മെസായി: തായ്ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് അഞ്ചാമത്തെ കുട്ടിയെ മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി ഗുഹാമുഖത്ത് എത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറാമത്തെ കുട്ടിയും പുറത്തെത്തി.
അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നല്‍കാന്‍ ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ശേഷം ഫുട്ബാള്‍ കോച്ചും കുട്ടികളും അടക്കം ഒമ്ബത് പേരാണ് ഗുഹയില്‍ ഉണ്ടായിരുന്നത്. ഉച്ചക്ക് 11 മണിക്കാണ് രണ്ടാം ദൗത്യം രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയത്.
15 ദിവസത്തിന് ശേഷമാണ് 13 അംഗ സംഘത്തിലെ നാലു പേര്‍ ഞായറാഴ്ച പുറംലോകം കണ്ടത്. ആറു ദിവസം നീണ്ട തയാറെടുപ്പിന് ശേഷമാണ് ആദ്യ ദൗത്യം വിജയത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്നലെ ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചു. രാവിലെ കൂടുതല്‍ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് ദൗത്യം പുനരാരംഭിച്ചത്.
50 വിദേശ മുങ്ങല്‍ വിദഗ്ധരും 40 തായ്ലന്റുകാരായ മുങ്ങല്‍ വിദഗ്ധരും ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘമാണ് ഗുഹയുടെ ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. ഗുഹക്ക് പറത്തു കടക്കാന്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും തയാറാണെന്ന് അവരാടൊപ്പമുള്ള രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിട്ടുണ്ട്. വൈദ്യസംഘം അടിയന്തര ചികിത്സക്ക് വേണ്ടി ഗുഹക്ക് പുറത്ത് പൂര്‍ണ സജ്ജരാണ്.
ഗുഹാമുഖവും കുട്ടികള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യുകയായിരുന്നു പ്രധാനം. ആദ്യ ഘട്ടത്തില്‍ നാലു കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചത് എല്ലാവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സാധിക്കും വിധം ഗുഹയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍, ഗുഹാമുഖത്തു നിന്ന് മൂന്നാം ചേംബര്‍ വരെയുള്ള 1.5 കിലോമീറ്റര്‍ ദൂരത്ത് ധാരാളം വെള്ളമുണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു രണ്ടാം ഘട്ടം വിജയത്തില്‍ എത്തിച്ചത്.