ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി വളരെക്കുറച്ചതായി ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു.
എന്നാല്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു.
ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2017 മാര്‍ച്ച് അവസാനത്തോടെ രണ്ടായിരം രൂപയുടെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അത് ആകെ നോട്ടുകളുടെ 50.2 ശതമാനം വരുമായിരുന്നു. 2018 മാര്‍ച്ച് ആയപ്പോള്‍ രണ്ടായിരത്തിന്‍റെ നോട്ട് 336.3 കോടിയായി വര്‍ധിച്ചെങ്കിലും ഇത് ആകെയുള്ള നോട്ടുകളുടെ 37.3 ശതമാനമായി കുറഞ്ഞു. അത് ഇനിയും കുറയ്ക്കാനാണ് തീരുമാനം.