കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അന്ഗികരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയും മറ്റ് തെളിവുകളും പരിഗണിച്ച കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ട് എന്ന് വിലയിരുത്തുകയായിരുന്നു. കേസ് അതിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ നിരസിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതി ജൂലൈ 24നും തള്ളിയിരുന്നു. അന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഇത്തവണയും ഹര്‍ജി തള്ളിയത്. ക്രൂരമായ കുറ്റകൃത്യമാണ് ഇരയ്ക്കെതിരെ നടന്നിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ദിലീപ് ജയിലില്‍ ആയിട്ട് 50ാം നാളിലാണ് ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കുന്നത്. അന്വേഷണം ഇത്രയേറെ പുരോഗമിച്ചിട്ടും മാറിയ സാഹചര്യം അനുകൂലമാക്കി മാറ്റാന്‍ ദിലീപിന്റെ അഭിഭാഷകന് കഴിഞ്ഞില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിനെതിരായി മുന്നോട്ടുവച്ച തെളിവുകള്‍ വിശ്വാസത്തിലെടുക്കാന്‍ കോടതി നിര്‍ബന്ധിതമായിരുന്നു. പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകളും കേസ് ഡയറിയും സാക്ഷിമൊഴികളും രേഖകളും തുറന്ന കോടതിയില്‍ സമര്‍പ്പിക്കാതെ മുദ്രവച്ച കവറിലാണ് നല്‍കിയിരുന്നത്. ഇവ ഇപ്പോള്‍ പുറത്തുവിട്ടാല്‍ കേസിനെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നത്.