വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്‍റ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് സന്ദീപ് തോട്ടപ്പള്ളി, മക്കളായ സാച്ചി, സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്.
അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനം ഇടക്ക് തടസ്സപ്പെട്ടിരുന്നു. മുങ്ങിപ്പോയ കാറും കണ്ടെത്തിയിട്ടുണ്ട് .
ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.
കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ പോലീസും ഹെലികോപ്ടറും എത്തി ഈല്‍ നദിയില്‍ ഒരുപാട് നേരം നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിക്കാനോ കാര്‍ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.
മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണ ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.