തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിൽ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളില്‍ ഒരാളായ അപ്പുണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി.
അപ്പുണ്ണി ഖത്തറിലുള്ള ഒന്നാം പ്രതി സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെട്ടിരുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
കൊലപാതകത്തിന്‍റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് പിടിയിലാകുകയായിരുന്നു. ഒരു കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പുണ്ണി.
ഒന്നാംപ്രതിയായ ഖത്തറിലെ വ്യവസായി സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇയാള്‍ക്ക് ഖത്തറില്‍ ലക്ഷങ്ങളുടെ ഇടപാട് തീര്‍ക്കാനുള്ളതിനാല്‍ യാത്രാവിലക്കുണ്ട്. അത് തീര്‍ത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇടപാട് തീര്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
ഇതോടെ ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു, സ്വാതി സന്തോഷ്, അലിഭായ് എന്നറിയപ്പെടുന്ന സാലിഹ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 27നാണ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ അക്രമികള്‍ വെട്ടിക്കൊന്നത്.