തിരുവനന്തപുരം : ഇന്ന്‍ ലോക എയ്ഡ്സ് ദിനം. ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്‍റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്. ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ്’ എന്നതാണ് ഈ വര്‍ഷത്തെ എയ്‌ഡ്‌സ് ദിന സന്ദേശം.
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നും കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ 1071 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 415 പേര്‍ സ്ത്രീകളാണ്. ആകെ കേസുകളില്‍ 65 ശതമാനവും വീട്ടമ്മമാരിലാണെന്നും കണക്ക് വ്യക്തമാക്കുന്നു.
‘പൂജ്യത്തിലേക്ക്’ എന്നതായിരുന്നു 2011 മുതൽ 2015 വരെ ലോക എയ്‌ഡ്‌സ് ദിനാചരണ വിഷയമായി തിരഞ്ഞെടുത്തിരുന്നത്. എയ്‌ഡ്‌സ് മരണങ്ങൾ ഇല്ലാത്ത, പുതിയ രോഗബാധിതർ ഉണ്ടാവാത്ത, രോഗത്തിന്‍റെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെയെ സൃഷ്ടിക്കുക എന്നതാണ് ‘പൂജ്യത്തിലേക്ക്’ എന്നതിന്‍റെ ലക്ഷ്യം.