താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍ ഗൂഢനീക്കം വെളിപ്പെടുത്തി യുഎസ്; ഹഖാനിയെയും സംരക്ഷിക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു.

പാകിസ്ഥാന്‍ താലിബാനെ മാത്രമമല്ല, ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കിയെന്ന് ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. താലിബാന്‍ കാബൂള്‍ പിടിച്ച ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ സത്യവാങ്മൂലം നല്‍കി സംസാരിക്കുകയായിരുന്നു ആന്‍റണി ബ്ലിങ്കന്‍. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ചിലത് യുഎസുമായി ഏറ്റുമുട്ടുന്നവയാണെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.

പാകിസ്ഥാന്‍ കുറെക്കൂടി വിശാലമായി വിദേശ സമൂഹത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു. താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍ അടിമത്തത്തിന്‍റെ ചങ്ങലപൊട്ടിച്ചെറിഞ്ഞുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ പ്രസ്താവനയെ യുഎസ് സഭാപ്രതിനിധി ബില്‍ കീറ്റിംഗും വിമര്‍ശിച്ചു. പാകിസ്ഥാന്‍റെ രഹസ്യസംഘടനയായ ഐഎസ് ഐക്ക് ആഴത്തിലുള്ള ബന്ധം ഹഖാനി ശൃംഖലയുമായുണ്ടെന്നും ഇവര്‍ നിരവധി യുഎസ് പട്ടാളക്കാരുടെ മരണത്തിന് കാരണക്കാരാണെന്നും കീറ്റിംഗ് കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ തുടര്‍ച്ചയായി അഫ്ഗാനിസ്ഥാന്‍റെ ഭാവി സംബന്ധിച്ച പന്തയം വെച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരാണ് ഹഖാനി ശൃംഖലയില്‍പ്പെട്ടവരെയും താലിബാനെയും സംരക്ഷിച്ചുകൊണ്ടിരുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

prp

Leave a Reply

*