തൃപ്പൂണിത്തുറയ്ക്ക് അടുത്ത് ഇരുമ്ബനത്ത് വാഹനത്തില്‍ ബിരിയാണി കൊണ്ടുവന്ന് വിറ്റുകൊണ്ടിരുന്ന സജ്‌ന ഷാജിയെ ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെങ്കിലും സംഭവത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സജ്‌നയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തവാദികള്‍ കേരള സമൂഹമാണെന്നതാണ് മുഖ്യമായും ഉയരുന്ന വിമര്‍ശനം.
ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പൊതുസമൂഹത്തില്‍ അംഗീകാരം ലഭിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍ജന്‍ഡര്‍ പാസാക്കുകയും ചെയ്തിട്ടും അവരോട് ഈ സമൂഹം കാണിക്കുന്ന അവഗണനയുടെ ആഴം സജ്‌നയുടെ അനുഭവത്തില്‍ നിന്നും വ്യക്തമാകും. ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ ഇരുമ്ബനത്ത് എത്തിച്ചാണ് വില്‍പ്പന. ആവശ്യമായ എല്ലാ ഔദ്യോഗിക അനുമതികളും ലൈസന്‍സും അവര്‍ക്കുണ്ട്. എന്നിട്ടും ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയും ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡറുകളെയും അധിക്ഷേപിക്കുകയുമായിരുന്നു.
ബിരിയാണി വില്‍ക്കാനും അവര്‍ സമ്മതിച്ചില്ല. സജ്‌ന ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നു. അമിത വില ഈടാക്കാതെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇവര്‍ ബിരിയാണി വിറ്റിരുന്നത്. ഇവര്‍ വില്‍ക്കുന്ന ബിരിയാണിയില്‍ പുഴുവാണ്, ആണും പെണ്ണും കെട്ടവരുടെ ബിരിയാണി വാങ്ങരുതെന്നും ഒക്കെ പറഞ്ഞ് കസ്റ്റമര്‍മാരെ തിരിച്ചയക്കുകയായിരുന്നു അവരെന്നും സജ്‌ന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘ഞങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെയെല്ലാമാണ് ജീവിക്കുന്നത്. ഇത് എല്ലാവരും അറിയണം. ട്രെയിനിലും മറ്റും ഭിക്ഷയെടുക്കുമ്ബോള്‍ എല്ലാവരും ചോദിക്കാറില്ലേ, ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്, എങ്ങനെയാണ് ഞങ്ങള്‍ അന്തസായി ജോലിയെടുക്കുക..’ എന്നും സജ്‌ന തന്റെ ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു.
ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കിയാണ് ഇവര്‍ ഈ കച്ചവടം ആരംഭിച്ചത്. ഇക്കാര്യം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും സജ്‌ന ലൈവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ബിരിയാണി പൊതികള്‍ വിറ്റഴിക്കാതെ വീട്ടില്‍ തിരികെയെത്തിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വിഷയം അധികാരികളുടെ മുന്നിലെത്തിക്കാനും സഹായം ഉറപ്പു വരുത്താനുമാണ് ഇവര്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്. ചലച്ചിത്രതാരം ജയസൂര്യ ഇവര്‍ക്ക് സജ്‌നാസ് എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങാനുള്ള സാമ്ബത്തിക സഹായം ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഇനി ഭക്ഷണ കച്ചവടം നടത്തേണ്ട എന്നാണ് കഴിഞ്ഞയാഴ്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവരോട് പറഞ്ഞിരുന്നത്. മുഴുവന്‍ ലൈസന്‍സുകളും ഉണ്ടെങ്കിലും നഗരസഭയുടെ അനുമതിയില്ലെന്ന് പറഞ്ഞാണ് ഇത് ആവശ്യപ്പെട്ടത്. എന്നാല്‍ അവിടെയുള്ള മറ്റ് തെരുവ് കച്ചവടക്കാരോടൊന്നും പറയാതെ തന്നോട് മാത്രം പറയുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ വിളിച്ച് പറഞ്ഞിട്ടാണെന്നായിരുന്നു മറുപടി. ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സ് പോലുമില്ലാതെ പലരും തെരുവില്‍ ഭക്ഷണം വില്‍ക്കുമ്ബോഴാണ് ഇവരോട് മാത്രം ഈ അവഗണന. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും ഇവരെ വിളിച്ച് സഹായം ഉറപ്പ് നല്‍കിയിരുന്നു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
എന്ത് പ്രതിബന്ധങ്ങള്‍ വന്നാലും പോരാടും ജീവിക്കും എന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞ സജ്‌നയാണ് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ സജ്‌നാ ഷാജിയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം ചില ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. പണം ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന തരത്തിലായിരുന്നു സന്ദേശം. ഇത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ചില ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് സാമ്ബത്തിക സഹായങ്ങള്‍ കൈപ്പറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നതരത്തിലായിരുന്നു ആരോപണങ്ങള്‍.
ഇതിനെല്ലാം അപ്പുറത്ത് സജ്നാഷാജിയുടെ ഫേസ്ബുക്ക് ലൈവ് ഉള്‍പ്പെടെ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും തനിക്ക് അനുകൂലമായ നീക്കം ഉണ്ടാകുന്നില്ലെന്നതാണ് ഇവരെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.