ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വേര്‍തിരുവുകളും അതിക്ഷേപങ്ങളും നമ്മുടെ രാജ്യത്ത് പണ്ട് മുതലേ നിലനിന്നു വരുന്ന ഒരു മൃഗീയമായ വ്യവസ്ഥിതിയാണ്. ഇതിന്‍റെ പേരില്‍ ഒട്ടനവധി പ്രക്ഷോഭങ്ങളും മരണങ്ങളും ഇവിടെ നടന്നിട്ടുമുണ്ട്. അങ്ങനെ മരണമടഞ്ഞവരുടെ നിരയിലെ ഒടുവിലത്തെ പേരാണ് രോഹിത് വെമുല.
യൂണിവേര്‍സിറ്റി ഓഫ് ഹൈദരാബാദില്‍ ദളിതനായ തനിക്കും തന്‍റെ കൂട്ടര്‍ക്കും അനുഭവിക്കേണ്ടി വന്ന ജാതീയ അതിക്ഷേപത്തിനെയും പരിഹാസങ്ങളെയും സധൈര്യം നേരിട്ട രോഹിത്, അതായിരുന്നു സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്ന രോഹിത്ത് ചക്രവര്‍ത്തി വെമുല എന്ന ആ യുവാവ്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ഒരു സാധാരണ ദളിത് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന രോഹിത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കെയാണ് രോഹിത്തിന്‍റെ ജീവിതത്തില്‍ ജാതി വീണ്ടും കരിനിഴലായത്. തനിക്ക് ലഭിക്കേണ്ട ഫെല്ലോഷിപ്പ് തുകയായ 25,000 രൂപ അനധികൃതമായി തടഞ്ഞു വെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് ദളിത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് കൂടിയായ രോഹിത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ക്യാമ്പസില്‍ വന്‍ പ്രക്ഷോഭങ്ങളും ഉണ്ടായി. യൂണിവേര്‍സിറ്റി രോഹിത്തിനേയും കൂട്ടുകാരും ദളിതരുമായ മറ്റു നാല് വിദ്യാര്‍ഥികളേയും ക്യാമ്പസില്‍ നിന്നും സസ്പെന്‍ഡ് ചെയ്കയും, ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിനെല്ലാം എതിരെ സമഗ്ര പ്രക്ഷോഭങ്ങളും, നിരാഹാരവും, ധര്‍ണ്ണയുമെല്ലാം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ആരോടും ഒരു വാക്കുപോലും പറയാതെ തന്‍റെ സുഹൃത്തിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവിതത്തോട് വിട പറഞ്ഞത്.
നമ്മള്‍ മാതൃകയാക്കേണ്ടത് ഈ വ്യവസ്ഥിതിയെ ചെറുത്തുനില്‍ക്കുന്നവരെ വേണം നാം പിന്തുടരേണ്ടത്. താന്‍ അനുഭവിച്ച അവഹേളനകളില്‍ മനം നൊന്ത് ഭീരുവായിമരണത്തിനു കീഴടങ്ങുന്നത് ഒട്ടും ശാശ്വതമായ തീരുമാനമല്ല. പിഎച്ച്ഡി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും രോഹിത്തിന് ജീവിതം മുന്‍പോട്ടു കൊണ്ടുപോകാനാകുമായിരുന്നു. അതിനു ശ്രമിക്കാതെ, ധീരമായി അവകാശങ്ങള്‍ നേടിയെടുക്കാതെ മരണത്തെ ആലിംഗനം ചെയ്തത് ഇത്ര നാള്‍ രോഹിത്ത് നടത്തിയ പ്രതിഷേധങ്ങളെ അര്‍ത്ഥമില്ലാതാക്കുകയാണ്. അതിനാല്‍ ഇതിനെ ധീരകൃത്യമായി വിശേഷിപ്പിക്കുവാന്‍ വയ്യ.
രോഹിത്തിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ഒട്ടനവധി പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യമെമ്പാടും അരങ്ങേറുകയുണ്ടായി. കുറേപേര്‍ ഈ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായും എത്തി. എന്നാല്‍ ഒരു മരണ ശേഷം മാത്രമാണോ ഒരു അനീതിക്കെതിരെ നടക്കുന്ന സമരത്തിലും മറ്റും പങ്കുകൊള്ളേണ്ടത്? ഇന്ന് ഈ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നവര്‍ ഇതിനു മുന്‍പേ എവിടെയായിരുന്നു?
രോഹിത്തിന്‍റെ മരണം എന്നാല്‍ ഒരു ഭീരുത്വപരമായ നീക്കമെന്ന് വേണം കരുതാന്‍. പണ്ടുമുതല്‍ക്കെ ഇന്ത്യയില്‍ ഈ ജാതീയ തരംതാഴ്ത്തലുകള്‍ നിലനിന്നുപോരുന്നുണ്ട്. ഇതിനെതിരെ അനേകായിരം പ്രതിഷേധങ്ങളും മറ്റും നടന്നിട്ടുമുണ്ട്. താഴ്ന്ന ജാതിക്കാരെ തൊട്ടുകൂടായ്മ്മ, തീണ്ടികൂടായ്മ എന്ന് തുടങ്ങി സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാന്‍ വരെ അനുവാദമില്ലായിരുന്ന ഒരു നാടായിരുന്ന കേരളത്തില്‍ തന്നെ ഇത്തരം അധകൃതമായ ആചാരങ്ങളെ തച്ചുടയ്ക്കാന്‍ അഹോരാത്രം പ്രയത്നിച്ച് വിജയം കണ്ടവരാണ് ശ്രീ നാരായണ ഗുരു മുതല്‍ അയ്യങ്കാളി വരെയുള്ള ആളുകള്‍.
നമ്മുടെ ഭരണഘടനയുടെ രചയിതാവായ/ എഴുതിയ ഡോ. ബി. ആര്‍ അംബേദ്‌കറും ഒരു ദളിതനായിരുന്നു. ഇവരെല്ലാവരും തന്നെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനായി, അല്ലെങ്കില്‍ തന്നെപോലുള്ള മറ്റുള്ള ആളുകള്‍ക്ക് നീതി ലഭിക്കുവാനായി മരണത്തെ പുണര്‍ന്നിരുന്നു എങ്കില്‍ പണ്ട് നിലനിന്നിരുന്ന പലവിധ ആചാരങ്ങളുടെയും കെട്ടുപാടുകളില്‍ നമ്മളില്‍ പലരും ഇന്നും ബന്ധിതരായി തന്നെ തുടര്‍ന്നേനെ. തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി അധികാരികളുടെ കണ്ണുകള്‍ തുറയുന്നത് വരെ ധീരമായി പോരാടുകയായിരുന്നു വേണ്ടത്. ലഭിക്കാതെ വന്ന അവസരങ്ങളെയോര്‍ത്തോ അവകാശങ്ങളെയോര്‍ത്തോ അല്ലെങ്കില്‍ തന്‍റെ മരണം കൊണ്ട് ഈ വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നോ ഓര്‍ത്ത് ജീവിതത്തോട് വിട പറയുക തികച്ചും പ്രതിഷേധാര്‍ഹമായ ഒരു കാര്യമാണ്. എന്നിരുന്നാലും മരിക്കുന്നതിനു മുന്‍പെയുള്ള രോഹിത്തിന്‍റെ പ്രയത്നങ്ങളെയും പ്രതിഷേധങ്ങളെയും നാം മാതൃകയാക്കേണ്ടതും പിന്തുടരേണ്ടതുമായ ഒരു കാര്യം തന്നെയാണ്.
ജാതിപരമായും വംശീയപരമായും ഉള്ള വേര്‍തിരിവുകള്‍ ഇല്ലാതെ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കുവാന്‍ വരുന്ന തലമുറയ്ക്കെങ്കിലും സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…