ഭരണഘടന സംരക്ഷിക്കല്‍ സാമൂഹിക നീതി സംരക്ഷിക്കലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക എന്നത് സാമൂഹിക നീതിയെ സംരക്ഷിക്കല്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നവോത്ഥാന സമിതി സ്വാതന്ത്രദിനത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പരിവര്‍ത്തനോന്‍മുഖമായ അടിസ്ഥാന സ്വഭാവമാണ് നമ്മുടെ ഭരണഘടനയെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം. അയിത്തം, തൊട്ടുകൂടായ്മ, ജാതി, മത വിവേചനം എന്നിവക്കെതിരായ നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ന്യൂനപക്ഷ സംരക്ഷണം, പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക പരിഗണന, അവശ വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇവയെല്ലാം സാധ്യമാക്കിയ നിയമങ്ങള്‍ രാജ്യത്ത് രൂപപ്പെട്ടത് ഇതേ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഭരണഘടന സംരക്ഷിക്കുക എന്ന് പറയുന്നത് സാമൂഹികനീതി സംരക്ഷണം തന്നെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ ഭരണഘടനാ മൂല്യങ്ങളും ദേശീയ പ്രസ്ഥാനം മുറുകെ പിടിച്ച മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന പുതിയ സ്ഥിതിവിശേഷത്തില്‍ ഭരണഘടനാ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുന്നതിന് ചരിത്രപരമായും സാമൂഹികമായും വലിയ മാനങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗീയത കൊണ്ട് സമൂഹത്തെ ഛിദ്രമാക്കാനും ഒരുമയെ ശിഥിലമാക്കാനുള്ള സിദ്ധാന്തം ആദ്യം പരീക്ഷിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച്‌ അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കാന്‍ വേണ്ടിയായിരുന്നു അത്. ദശാബ്ദങ്ങളായി നാം മുറുകെ പിന്തുടരുന്ന ഹിന്ദു-മുസ്ലിം ഐക്യം, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ക്കെതിരെ നിലകൊണ്ടവരാണ് രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വം, നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ അവരുടെ പിന്‍മുറക്കാര്‍ ഇന്ന് ശ്രമിക്കുകയാണ്. ഒരുമയോടെ നില്‍ക്കുമെന്ന പ്രതിജ്ഞയാണ് ഈ ഘട്ടത്തില്‍ നാം എടുക്കേണ്ടത്.

ചാന്നാര്‍ കലാപം, ശ്രീനാരായണഗുരുവിന്റെ വിഗ്രഹ പ്രതിഷ്ഠ, അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, പഞ്ചമിയുടെ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടം, മലബാര്‍ കലാപം, പുന്നപ്ര-വയലാര്‍ സമരങ്ങള്‍, ജന്‍മിത്വത്തിന് എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ നിരവധി സമരങ്ങള്‍ എല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. പക്ഷേ ഇവയില്‍ ചിലതിനെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നീതിയും സമത്വവും പൂര്‍ണ തോതില്‍ നേടിയെടുക്കാന്‍ ഇനിയും നാം പോരാടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. കശ്മീരിലും ലക്ഷദ്വീപിലും അതിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടു.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാനപ്പെട്ട പ്രശ്‌നം സംസ്ഥാനങ്ങളെ ബാധിക്കുന്നതും അവയുടെ അധികാരപരിധിയില്‍ വരുന്നതുമായ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കരാറുകളില്‍ ഏര്‍പ്പെടുന്നതാണ്. സംസ്ഥാനത്തിന്റെ അഭിപ്രായം പോലും തേടാതെയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ സത്തയെ ഇല്ലാതാക്കും വിധം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

prp

Leave a Reply

*