ഹുബ്ബാലി: പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരണമടഞ്ഞത്. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ. വീരേഷ് മഗലാദിനെതിരെ കേസെടുത്തെങ്കിലും ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം ഇയാള്‍ നിഷേധിച്ചു.
ഡിസംബര്‍ 8 നായിരുന്നു പല്ലുവേദനയെ തുടര്‍ന്ന് ഖാദര്‍ മലഗാഡിന്‍റെ ദന്തല്‍ ക്ലിനിക്കില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ മൂന്ന് പല്ല് പറിച്ചതായിട്ടാണ് ആരോപണം. ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടായ ഖാദറിനെ കര്‍ണാടകാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡിസംബര്‍ 9 ന് പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ കോമാ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി കിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുദിവസം മുമ്പ് വരികയായിരുന്നെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു.
ഡിസംബര്‍ 11 ന് കിംസില്‍ രോഗിയെ സന്ദര്‍ശിച്ച ദന്തിസ്റ്റ് കോമാ അവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ വിരലടയാളം ഒരു കത്തില്‍ പതിപ്പിച്ചെന്നും അതില്‍ തന്‍റെ ഈ അവസ്ഥയ്ക്ക് കാരണം പല്ലുരോഗ വിദഗ്ദ്ധനല്ലെന്ന് എഴുതിച്ചേര്‍ത്തെന്നും പറയുന്നു. ആശുപത്രിയില്‍ എത്തിയ ദന്തഡോക്ടര്‍ 10,000 രൂപയോളം നല്‍കിയതായും പറയുന്നു.
അതേസമയം തങ്ങള്‍ ദരിദ്രരാണെന്നും സാമ്പത്തികമായി സഹായിക്കണം എന്നു ഖാദറിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് താന്‍ രോഗിയില്‍ നിന്നും സ്റ്റേറ്റ്മെന്‍റ് ഒപ്പിട്ടു വാങ്ങി പണം നല്‍കിയെന്നുമാണ് മഗലാദ് പറയുന്നത്. കോമായില്‍ കിടക്കുന്ന രോഗിയില്‍ നിന്നും നിര്‍ബ്ബന്ധിതമായി വിരലടയാളം പതിപ്പിച്ചു എന്ന ആരോപണത്തില്‍ കിംസ് പോലെയുള്ള ഒരാശുപത്രിയില്‍ കയറി ഒരു രോഗിയുടെ വിരലടയാളം നിര്‍ബ്ബന്ധമായി പതിപ്പിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.