അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ഹാര്‍ദിക് ആരോപിച്ചു. സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹാര്‍ദിക് ആരോപിക്കുന്നത്.
ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്‍റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്ക്കെടുത്തെന്നായിരുന്നു ആരോപണം. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഹാര്‍ദിക് പറഞ്ഞു.
4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. ‘വൈസ്നഗര്‍, രത്നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ട്’ അദ്ദേഹം ആരോപിച്ചിരുന്നു. എ.ടി.എം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ചോര്‍ത്തുക എന്നത് അസംഭവ്യമല്ലാത്ത കാര്യമൊന്നുമല്ല. ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ മറുപടി പറയണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹര്‍ദിക്കിന്‍റെ ആരോപണം അഹമ്മദബാദ് ജില്ലാ കലക്ടര്‍ നിഷേധിച്ചിരുന്നു. ആരോപണത്തിന് ഒരടിസ്ഥാനവുമില്ലെന്നും ഇതിന് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ അവന്തിക സിങ് അറിയിച്ചു. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കട്ടെയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

