ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. പട്ടാളത്തിന്‍റെ കനത്ത സുരക്ഷയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടികളും വോട്ടിങ് സാമഗ്രികളും തലസ്ഥാനത്തു വിതരണം ചെയ്തത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫും തമ്മിലാണ് പ്രധാനമത്സരം.
85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്രയേറെ സൈനികരെ നിയോഗിക്കുന്നത്.
സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാക്കിസ്ഥാന്‍ പോളിങ്ബൂത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലുണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളെ അയല്‍ക്കാരായ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. പുതിയ സര്‍ക്കാരിന്റെ നിലപാടുകള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തില്‍ നിര്‍ണായകമാകും.