ഈ തിരഞ്ഞെടുപ്പില്‍ ഉയരുന്ന ചോദ്യം കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന യു.ഡി.എഫ്. വരണോ കാര്‍ഷികവിളകള്‍ വെട്ടിനിരത്തുന്ന എല്‍.ഡി.എഫ്. വരണോ എന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘വികസനത്തിന്‍റെ പ്രതീകമാണ് യു.ഡി.എഫ്. ഇടതുപക്ഷം കാര്‍ഷികമേഖലയില്‍ വെട്ടിനിരത്തല്‍ നടത്തിയപ്പോള്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളാണ് യു.ഡി.എഫ്. കൈക്കൊണ്ടത്. നെല്ലിന്‍റെ സംഭരണവില 21.50 രൂപയാക്കി. 25 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിച്ചു. കേരകര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി നീരചെത്തുന്നതിന് അബ്കാരി നിയമം ഭേദഗതിചെയ്തു. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡിയിനത്തില്‍ 300 കോടി രൂപ നല്‍കി. ഈ സാമ്പത്തികവര്‍ഷം ഇതിനുവേണ്ടി 500കോടി നീക്കിവെച്ചു. ഒരുകിലോ റബ്ബറിന് 60 രൂപവരെ സബ്‌സിഡി നല്‍കി. ഇന്ത്യയില്‍ ഇതുവരെ ഒരു സര്‍ക്കാരും ഇങ്ങനെ നല്‍കിയിട്ടില്ല. മാത്രമല്ല യു.ഡി.എഫ്. ഭരണത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് 245 പാലങ്ങളാണ് പണിതത്’- മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ്. വന്നപ്പോള്‍ ലോട്ടറിവരുമാനം 12 ഇരട്ടിയായി. 6,800 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ലോട്ടറിയിലൂടെ സമാഹരിച്ചത്. ഇതില്‍ 1200 കോടി രൂപ നിര്‍ധന രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഒരു രൂപയ്ക്ക് അരി വാഗ്ദാനംചെയ്താണ് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. ഇപ്പോള്‍ സൗജന്യമായാണ് നല്‍കുന്നത് -ഉമ്മന്‍ചാണ്ടി പറഞ്ഞു.