പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി; 200 സജീവ കേസുകളുണ്ടെങ്കില്‍ റെഡ് സോണ്‍, പുതിയ കേസുകളില്ലെങ്കില്‍ ഗ്രീന്‍ സോണ്‍

ന്യൂദല്‍ഹി: ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്ബോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിക്കുമ്ബോള്‍ ഈ പുതിയ മാര്‍ഗരേഖ ബാധകമാകും.

രോഗബാധിതര്‍, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, ലക്ഷം പേരില്‍ എത്ര പേര്‍ക്കു രോഗം, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ നിശ്ചയിക്കുന്നത്.

200 സജീവ കേസുകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ഒരുലക്ഷം ജനസംഖ്യയില്‍ 15ല്‍ കൂടുതല്‍ സജീവ കേസുകളുണ്ടെങ്കിലും റെഡ് സോണില്‍ ഉള്‍പ്പെടുത്തും.

രോഗബാധിതര്‍ ഇരട്ടിയാകുന്നതിലെ നിരക്ക് 14 ദിവസത്തില്‍ കുറവാണെങ്കില്‍ ജില്ല റെഡ് സോണാകും. ഗ്രീന്‍ സോണില്‍ ഇത് 28 ദിവസത്തില്‍ അധികമാകണം. മരണനിരക്ക് ആറ് ശതമാനത്തില്‍ കൂടിയാല്‍ റെഡും, ഒരു ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രീനുമാകും. പരിശോധന അനുപാതം 65ല്‍ കുറഞ്ഞാല്‍ റെഡ് സോണാകും. ഗ്രീനില്‍ ഉള്‍പ്പെടാന്‍ ഇത് 200ല്‍ അധികമാകണം.

രോഗസ്ഥിരീകരണ നിരക്ക് ആറ് ശതമാനത്തിലധികമായാല്‍ ചുവപ്പ് മേഖലയിലാണ്. പച്ചയില്‍ ഇത് രണ്ട് ശതമാനത്തില്‍ താഴെയാകണം. ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി ജില്ലകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകള്‍ തരംതിരിക്കണം. സബ് ഡിവിഷന്‍, വാര്‍ഡ് തലങ്ങളിലും തിരിക്കാം.

കണ്ടെയ്‌നര്‍, ബഫര്‍ സോണുകള്‍ തിരിച്ചറിയാനും അതിര്‍ത്തി നിര്‍ണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്‌ നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തെയും കണ്ടെയിന്‍മെന്റ് മേഖലകള്‍, ബഫര്‍ മേഖലകള്‍ എന്നിവയും അടയാളപ്പെടുത്തണം. മാത്രമല്ല, കണ്ടെയിന്‍മെന്റ് മേഖലകളില്‍ വൈറസ് പ്രതിരോധ പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

prp

Leave a Reply

*