മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വർഷം തികയുന്നു. പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്ത് വന്നിറങ്ങിയ ഒരു കൂട്ടം ലഷ്കര്‍- ഇ- തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 174 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ കടന്നുകയറിയ ഭീകരരെ തുരത്താൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന്‍റെ നായകനായിരുന്നു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. സ്വന്തം സേനയെ മുന്നിൽ നിന്നു നയിച്ച നായകൻ. ഭീകരർക്കെതിരെ ശക്തമായ പോരാട്ടം നടത്തി സന്ദീപും കൂട്ടരും. ഒട്ടേറെ പേരെ സന്ദീപ് ഒറ്റയ്ക്കുതന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. എന്നാൽ പോരാട്ടത്തിനിടയിൽ സന്ദീപ് വെടിയേറ്റു വീണു.
മൂന്നു ദിവസം നീണ്ട ഓപ്പറേഷനൊടുവിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൌരനാണെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചു.
കസബിനെ പിന്നീട് തൂക്കിലേറ്റി. എന്നാല്‍ നിരവധി തെളിവുകള്‍ കൈമാറിയിട്ടും ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ ഇപ്പോഴും കാര്യമായ നടപടികളിലേക്ക് പാക്കിസ്ഥാന്‍ കടന്നിട്ടില്ല.