മുന്‍ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോടെലിലെ ഡി വി ആര്‍ പൊലീസിന് കൈമാറി; ബാക്കിയുള്ള ഒരെണ്ണം കൂടി ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: ( 16.11.2021) മുന്‍ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ കാണാതായ ഹോടെലിലെ ഡിജിറ്റല്‍ വീഡിയോ റെകോര്‍ഡര്‍ (ഡി വി ആര്‍) പൊലീസിന് കൈമാറി.

ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ‘നമ്ബര്‍ 18’ ഹോടെലുടമ റോയി വയലാട്ടാണ് സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി വി ആര്‍ പൊലീസിന് കൈമാറിയത്.

ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഈ ഹോടെലിലെ നിശാ പാര്‍ടിയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയിലാണ് മുന്‍ മിസ് കേരള വിജയികള്‍ അപകടത്തില്‍പെടുന്നതും മരണം സംഭവിക്കുന്നതും. നവംബര്‍ ഒന്നിന് പുലര്‍ചെയാണ് അപകടം നടന്നത്. തുടര്‍ന്ന് ഹോടെല്‍ ഉടമ ഒളിവിലായിരുന്നു.

അതേസമയം, ഹോടെലിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡി വി ആര്‍ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതും ഹാജരാക്കാന്‍ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ തന്നെ ഹാജരാക്കാമെന്നാണ് റോയി പൊലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്ബര്‍ 18 ഹോടെല്‍ ഉടമ റോയിയെയും ഹോടെലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോര്‍ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോടെലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഓഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച്‌ വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു നേരത്തെ ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോടെലില്‍ നിന്ന് ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

അതിനിടെ ഡിജെ പാര്‍ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാര്‍ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് ഇപ്പോള്‍ പ്രധാനമായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്താനുള്ളത്.

prp

Leave a Reply

*