ന്യൂഡല്‍ഹി: 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്‌ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയത്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017 ഏപ്രില്‍ 19നാണ് പൂർത്തിയായത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണു വിധി പറയാന്‍ തീരുമാനിച്ചത്.