മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു.
ചിത്രത്തിന്‍റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.
രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ ബോളിവുഡ് ചിത്രമാണ് പത്മാവത്. നേരത്തെ ഇന്ത്യയില്‍ പത്മാവതിന്റെ റിലീസിനെതിരെ രജപുത് കര്‍ണിസേന വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമയ്ക്കെതിരെ പ്രതിഷേധിച്ച കര്‍ണിസേന ഹരിയാനയിലെ മാളില്‍ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയും ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഡിഎന്‍ഡി ടോള്‍ ബൂത്തുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.